തൊടുപുഴ: ജില്ലാ ആശുപത്രിയില്‍നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്ന പ്രശ്നത്തില്‍ പരിഹാരം കാണാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നടത്തിയ സിറ്റിംഗില്‍ വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആശുപത്രി സൂപ്രണ്ട് എന്നിവരോട് കമ്മീഷന് വിശദീകരണം തേടി. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തിനെത്തുടര്ന്നാണ് കമ്മീഷന് ഇടപെട്ടത്.
മലിനജലം ഒഴുകുന്നതുമായി ബന്ധപ്പെട്ട് എച്ച്എംസി അംഗമായിരുന്ന വി.എസ്. അബ്ബാസ് 2022ല്‍ നല്കിയ പരാതിയുടെ തുടര്‍നടപടികളാണ് നാലു വര്‍ഷമായിട്ടും ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം പരിഹാരമില്ലാതെ ഇഴയുന്നത്. പ്രശ്നം ഉടനടി പരിഹരിക്കുമെന്ന് അറിയിച്ച് 2022 മാര്‍ച്ച് 25ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ നിര്‍ദേശം നടപ്പാക്കി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും കമ്മീഷന്റെ ഇടപെടല്‍.
ന്യൂമാന്‍ കോളജ് - കാരിക്കോട് റോഡില്‍ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് രണ്ടിടത്തുനിന്നായാണ് മലിനജലം ഉറവപോലെ പുറത്തേക്ക് ഒഴുകുന്നത്. ആശുപത്രിയിലെ കുളിമുറിയില്‍നിന്നും മാലിന്യടാങ്കില്നിന്നും പ്രവഹിക്കുന്ന മലിനജലമാണിത്. പലപ്പോഴും ദുര്‍ഗന്ധംമൂലം റോഡിലൂടെ പോകുമ്പോള്‍ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്.
റോഡരികിലെ ചെറിയ ഓടയിലൂടെ ഒഴുകുന്ന ജലം സമീപത്തെ ചെറുതോട്ടിലേക്കും ഇവിടെനിന്ന് തൊടുപുഴയാറിലേക്കുമാണ് എത്തുന്നത്. മഴക്കാലത്ത് മഴവെള്ളത്തിനൊപ്പം കലരുന്നതിനാല്‍ ഈ ഭാഗത്തെ റോഡ് നിറയെ മലിനജലമാണ്. ഇത് ശരിവച്ചുള്ള റിപ്പോര്‍ട്ടാണ് ഡിഎംഒയും മനുഷ്യാവകാശ കമ്മിഷന് നല്‍കിയത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളടക്കം സൃഷ്ടിക്കുന്ന ഈ വിഷയത്തിന് പരിഹാരം പുതിയ മാലിന്യടാങ്ക് നിര്‍മിക്കുകയെന്നതാണ്. സമീപമുള്ള ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഉടമസ്ഥതയിലെ സ്ഥലത്ത് ടാങ്ക് നിര്‍മിച്ചാല്‍ പ്രശ്നം പരിഹരിക്കപ്പെടും. മുമ്പ് ജില്ലാ ആശുപത്രിയുടെ ഉടമസ്ഥതയിലിരുന്ന ഈ സ്ഥലം ആയുര്‍വേദ ആശുപത്രി വികസനത്തിനായി സര്‍ക്കാര്‍ വിട്ടുനല്‍കിയതാണ്. ഇവിടെ ആശുപത്രിയുടെ സൗകര്യത്തിനനുസരിച്ച് കുറഞ്ഞത് 30 സെന്റ് സ്ഥലമെങ്കിലും ടാങ്കിനായി ആവശ്യമാണ്. ഇത്രയും സ്ഥലം വിട്ടുകിട്ടാനായുള്ള നടപടികള്‍ ഇതുവരെയും പുരോഗമിച്ചിട്ടില്ല. ജില്ലാ ആശുപത്രിയുടെ നിലവിലുള്ള മാലിന്യ ടാങ്ക് നിര്‍മിച്ചിരിക്കുന്നത് പാറപ്പുറത്താണെന്നും ആക്ഷേപമുണ്ട്.